Latest Updates

ആരോഗ്യ പരിശോധനകള്‍, ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ മരുന്നുകള്‍,  മുന്‍കരുതലുകള്‍ എന്നിവ ആരോഗ്യകരമായ പ്രസവത്തിന് ഗര്‍ഭിണികള്‍ക്ക് ആവശ്യമാണ്. തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെ നന്നായി പരിപാലിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ ജനനം ഉറപ്പാക്കുന്നതിനും, ഓരോ ഗര്‍ഭിണിയായ സ്ത്രീയും ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞയുടന്‍ തന്നെ സ്വയം ശ്രദ്ധ നല്‍കിയേ തീരൂ. 

ഗര്‍ഭിണികളായ സ്ത്രീകളില്‍ സാര്‍സ്-കോവി-2 അണുബാധയുടെ മൊത്തത്തിലുള്ള സാധ്യത കുറവാണെന്ന് പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഗര്‍ഭിണികള്‍ക്ക് കോവിഡ് -19 ഗുരുതരമായ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.  ''വൈറസ് ബാധിച്ചവര്‍്  ഗര്‍ഭാവസ്ഥയുടെ 37-ാം ആഴ്ച ആരംഭിക്കുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നല്‍കാനുള്ള സാധ്യത കൂടുതലാണെന്ന് ഉജാല സിഗ്‌നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി മേധാവിയുമായ ഡോ അക്താ ബജാജ് ഒരു അഭിമുഖത്തില്‍ പറയുന്നു. 

മുലപ്പാല്‍  വഴി കുഞ്ഞുങ്ങളിലേക്ക് കോവിഡ് -19 പകരാന്‍ സാധ്യതയില്ല. എന്നിരുന്നാലും, രോഗബാധിതയായ അമ്മയില്‍ നിന്ന് ശ്വാസം വഴി  കുഞ്ഞിലേക്ക് വൈറസ് പകര്‍ന്നേക്കും.  ഈ ആശങ്ക പരിഹരിക്കാനായി  മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  കോവിഡ് -19 ബാധിച്ച അമ്മമാര്‍  മുലയൂട്ടുന്നതിന് മുമ്പ്  കൈ കഴുകുകയും കുഞ്ഞുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴും മാസ്‌ക്ക് ധരിക്കുകയും വേണം. 

കോവിഡ് -19 നെതിരെ വാക്‌സിനേഷന്‍ എടുക്കുക എന്നത് പ്രധാനമാണ്. കാരണം ഇത് വൈറസ് മൂലമുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്ന് ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും സംരക്ഷിക്കും. ഗര്‍ഭിണികള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ നിര്‍മ്മിക്കാനും വാക്‌സിനേഷന്‍ സഹായിക്കുമെന്ന് ഡോ അക്താ ബജാജ് പറഞ്ഞു. ഗര്‍ഭകാലത്ത് കോവിഡ് -19 വാക്‌സിനേഷന്‍ നല്‍കുന്നത് ശിശുക്കളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യയെപ്പോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള രാജ്യത്ത്, ആശുപത്രികള്‍ക്കും ജനന കേന്ദ്രങ്ങള്‍ക്കും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാം. സന്ദര്‍ശകരെ നിയന്ത്രിക്കുകയാണ് പ്രധാനം. അമ്മയ്ക്ക് പ്രസവവേദനയുണ്ടെങ്കില്‍, അവരെ പ്രത്യേകവും ഐസൊലേറ്റ് ചെയ്തതുമായ  വാര്‍ഡിലേക്ക് മാറ്റണം.അതുപോലെ തന്നെ, വൈറസ് ബാധിച്ച പുതിയ അമ്മമാരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും വേണമെന്നും ഡോ അക്താ ബജാജ്  ശുപാര്‍ശ ചെയ്യുന്നു

Get Newsletter

Advertisement

PREVIOUS Choice